Friday, November 30, 2012

പ്രയാണനിയമാവലി



ടിക്കറ്റെടുത്തു പ്ലാറ്റ് ഫോമിൽ ട്രെയിനും കാത്തു നിൽക്കവേ
കണ്ണുടക്കിപ്പോയ് എഴുത്തിൽ മുമ്പിൽ വച്ചൊരു ബോർഡതിൽ
“എഞ്ചിൻ നിൽക്കാതെ യാത്രക്കാർ ഇറങ്ങുന്നാതാപൽക്കരം”
അനുശാസിപ്പതീവണ്ണം റെയിൽസ്റ്റേഷനധികൃതർ

ബോർഡുകൾക്കില്ലാ പഞ്ഞം അനുശാസനകളും തഥാ
എന്നിട്ടെന്തു നമുക്കൊക്കെ നിവരില്ലല്ലോ പട്ടി വാൽ
ഓടിക്കൊണ്ടിരിക്കെത്തന്നെ ചാടിയിറങ്ങുന്നൂ ചിലർ
ഓട്ടം നിലയ്ക്കുകിൽ‌പ്പോലും ഇറങ്ങുന്നില്ലല്ലോ ചിലർ

നിത്യമുള്ളോരിസർവ്വീസ്സിൽ കേറാൻ ധാരാളമാളുകൾ
എല്ലാവരും കയറുന്നതവരോർക്കുള്ള ക്രമങ്ങളിൽ
മുന്നിലെ ട്രാക്കിലായ് വന്നു വണ്ടി നിന്നു കിതക്കുന്നു
രണ്ടു മൂന്നു മിനിട്ടോളം നിൽ‌പ്പുണ്ടിതിനീ സ്റ്റേഷനിൽ

ചോപ്പു കാണുമ്പൊഴേ നിർത്താം പച്ച കാൺകിൽ കുതിക്കണം
പച്ചയും ചോപ്പുമാണല്ലോ പ്രയാണ നിയമാവലി
സിഗ്നൽപ്പച്ച ചിരിച്ചപ്പോൾ ലോഹസർപ്പം ചലിക്കയായ്
മെല്ലെയാ താളം മുറുകീ നേർത്തു നേർത്തൊരു മൂളലായ്

അജ്ഞാതനാണെനിക്കാ ഡ്രൈവർ എഞ്ചിൻ പായിക്കുവോനവൻ
എങ്കിലും ഞാനിരിക്കുന്നൂ വിശ്വാസത്തിന്റെ ബോഗിയിൽ
ഝടുതിയിൽ പിന്നോട്ടോടി മായുന്നു വാർപ്പു വീടുകൾ
മരങ്ങൾ പാടങ്ങൾ ഗ്രാമ വീഥികൾ, പുഴ, പട്ടണം

ആളുകൾ തിങ്ങുമീ സ്ലീപ്പർ കമ്പാർട്ട്മെന്റിലിരിക്കവേ
വിശപ്പിന്റെ വിളികൾ മുന്നിൽ ഘോഷയാത്രയിലെന്നപോൽ
അകലെ സിറ്റിയിലോഫീസിൽ ജോലിചെയ്യുന്ന സ്റ്റാഫുകൾ
മൊബൈലും ലാപ്പുമേന്തുന്ന സെയിൽസ് എക്സിക്കൂട്ടീവുകൾ

വിഷാദത്തിൻ ശ്രുതിയേറ്റി വിലാപസ്വരമാധുരി
പഴയ ഹാർമ്മോണിയം മീട്ടി തൂവുന്നൂ കൊച്ചു ഗായിക
പുസ്തകം വിൽക്കുവാൻ വന്നു പ്രസംഗിക്കുന്നു വേറൊരാൾ
പൊള്ളിയ വദനം കാട്ടി ഭിക്ഷ ചോദിപ്പു മറ്റൊരാൾ

നിശ്വാസം തിങ്ങുമീ സ്ലീപ്പർ കമ്പാർട്ട്മെന്റിലിരിക്കിലും
കാഴ്ച്ചയും കേൾവിയും കെട്ടിട്ടൊറ്റക്കാവുന്നു മാനസം
ദ്രുഷ്ടിയെത്താത്ത ദൂരത്തേ ക്കുറ്റുനോക്കിയിരിക്കവേ
മനസ്സിന്റെ മുറിപ്പാടിൽ അമ്ലംതേക്കുന്നിതോർമ്മകൾ

വേണ്ട ഓർക്കേണ്ട ഒന്നുമേ യാത്രയാവട്ടെ നോവുകൾ
പതിയെ കണ്ണുകൾ പൂട്ടി ഞാനിരുന്നു മയക്കമായ്

ഓടുന്ന വണ്ടിയിൽ നിന്നു ചാടാൻ കൊതിയില്ലെങ്കിലും
സ്റ്റേഷനെത്തുമ്പോളിറങ്ങി പ്പോകാതെ തരമെങ്ങനെ
അധികം നീളമില്ലാത്ത സമാന്തര പഥങ്ങളിൽ
കൂട്ടിമുട്ടാതെ പായുന്ന അന്ധവേഗങ്ങളല്ലി നാം
ഇമതല്ലി മിഴിക്കുമ്പോൾ തീർന്നുപോകുന്നു യാത്രകൾ
ഞാനിറങ്ങിലുമില്ലെന്നാകിലു മീ വണ്ടി നീങ്ങണം

എത്തി നിൽക്കുമ്പൊഴീസ്റ്റോപ്പിൽ ഞാനേയുള്ളൂ ഇറങ്ങുവാൻ
എല്ലാവരുമിറങ്ങിപ്പോയ് അവരോർക്കുള്ള സ്റ്റേഷനിൽ

Wednesday, November 21, 2012

മഹാകവി


മൃത്യുഭയത്തിൽ നിന്നത്രേ
പിറന്നീടുന്നു സാഹിതി
എങ്കിലാമൃത്യു താനല്ലേ
പൂജിക്കേണ്ട മഹാകവി


കരച്ചിലും ചിരിയും


കരച്ചിലും ചിരിയും

കാളത്തോലു മുറുക്കി കോലാൽ ചെണ്ട-
പ്പുറത്തടിക്കുമ്പോൾ
കേൾപ്പതു നാദപ്പെരുമഴയല്ലാ
രോദനമാണല്ലോ
കഴുത്തറുത്തു മുറിക്കെയുറക്കെ
കരഞ്ഞതാണല്ലോ
മുഖത്തു പൂശിമിനുക്കിയ ഫേസ്ക്രീം
തുടുപ്പു കാണുമ്പോൾ
അപൂർണ്ണഗർഭം കലക്കി ചേതന
യൊടുക്കിനീരൂറ്റി
അരച്ചു ചേർത്തൊരു മനുഷ്യഭ്രൂണം
ചിരിച്ചതായ് കാണ്മൂ

സമരം



മുദ്രാവാക്യം വിളിയില്ലല്ലോ
ജീവിതമെന്നൊരു സമരത്തിൽ
ധർണ്ണ കരിങ്കൊടി പ്രകടനമില്ല
ഹർത്താലില്ല മുടക്കില്ല
ആകെയുള്ളതൊരേകാംഗത്തിൻ
ആകുല ദുർബ്ബല പദയാത്ര
മരണം വന്നു തടുക്കുന്നേര
മറസ്റ്റുവരിക്കും കട്ടായം
വണ്ടിയിലേറിപ്പോകും പിന്നെ
ഓർമ്മകൾ നീളെ ജീവിക്കും

ഭിഷഗ്വരൻ


വലിച്ചു മുറുക്കുമ്പോൾ
ഭാഷയും സംഗീതമാം
ഞരമ്പിൽ തൊട്ടാൽ കേൾക്കാം
ആദിമ ശ്രുതി ധ്വാനം
ഭാഷയെസ്സംഗീതമായ്
മാറ്റുവോ നവനല്ലോ
വേദന ഗാനം പെയ്തു
കെടുത്തും ഭിഷഗ്വരൻ


ഇല്ല


ഇനിയില്ല നിതാന്തമൊഴുക്കിൻ
സുഖശീതള സ്വച്ഛത, പകരം
ഗതിയറ്റൊരു പുഴയൊന്നിവിടെ
മൃതി തീണ്ടി മരിക്കുന്നുണ്ട്
നിലവിളിയുണ്ടുലയുണ്ടുള്ളിൽ
ഉലയൂതിയ കനലുണ്ടുള്ളിൽ
കനവെരിയുന്നുയരുന്നെന്നിൽ
മുറിവേറ്റു മുടന്തും താളം
ഉടലെരിയുന്നുയിരറിയുന്നീ
മൃതിയേറ്റു മടങ്ങും താളം
പുഴയില്ലെന്നുള്ളിൽ തുടരൻ
ഉത്സവമില്ലുൾവിളിയില്ല
തുടിയില്ല തുഴപ്പാടില്ല
കടവില്ല കടപ്പാടില്ല
കടവില്ല കടപ്പാടില്ല

Saturday, November 10, 2012

എങ്ങനെ?


ഇത്തിരി സംഗീതമില്ലാതെയോമനേ
നീയാകുമീരടിമൂളുന്നതെങ്ങനെ
ഇത്തിരി വർണ്ണം കടുപ്പിച്ചു ചേർക്കാ‍തെ
ജീവനേ നിന്നെ വരക്കുന്നതെങ്ങനേ
ഉളികോറി നിന് മേനി കൊത്തി നോവിക്കാതെ
ഉള്ളിലെ ശില്പമുണർത്തുന്നതെങ്ങനെ
ഒത്തൊരു മാരിവിൽ കാണാതെ പീലികൾ
നീർത്തിപ്പിടിച്ചുഞാനാടുന്നതെങ്ങനെ
ഇത്തിരിയെങ്കിലും മാനത്തു പാറാതെ
ഞാൻ നിന്റ്റെ കൊമ്പത്തിരിക്കുന്നതെങ്ങനെ
ഇത്തിരി പൂമ്പൊടി ചുണ്ടിൽ പുരട്ടാതെ
നിൻ മകരന്ദം കുടിക്കുന്നതെങ്ങനെ
സൂര്യനെ ധ്യാനിച്ചു കൂമ്പിനിൽക്കാതെഞാൻ
പെട്ടന്നു പൊട്ടിവിടരുവതെങ്ങനെ
അല്പംചിരിച്ചു കളിക്കാതെയൂഴിയിൽ
വാടിക്കൊഴിഞ്ഞുവീഴുന്നതുമെങ്ങനെ
നിന്നിൽത്തിളച്ചുയർന്നാകാശമെത്താതെ
നിൻ നെഞ്ചിലേക്കുപെയ്തൊഴിയുന്നതെങ്ങനെ
തിങ്ങുമിരുൾപ്പുഴനീന്തിക്കടക്കാതെ
പുത്തനുഷസ്സിനെ പറ്റുന്നതെങ്ങനെ
ഇത്തിരി വല്ലതും കുത്തിക്കുറിക്കാതെ
നെഞ്ചിലെക്ഷോഭമൊതുക്കുന്നതെങ്ങനെ


Saturday, November 3, 2012

ഈ പുഴയുടെ ഒരു കാര്യം!



ഒഴുക്കില്ല
ആഴമില്ല
പരലില്ല
കടത്തില്ല

അല്ലാ ഈ പുഴ പിന്നെന്തിനാ

വയറൻ ലോറികൾക്ക്
മൂക്കു മുട്ടെ മണലു തിന്നാനോ
(തിന്ന മണൽ വിലങ്ങനെ കുത്തിയ
ഒരു വയറനാ നമ്മുടെ ബിനീഷിന്റെ
ബൈക്ക് പപ്പടമാക്കിയത്
അവന്റെ തലച്ചോറ് റോട്ടിൽ
കാക്കകൾക്ക് വിളമ്പിയത് )

ട്രെയിനുകൾക്ക് തലങ്ങും വിലങ്ങും
പാ‍യാൻ പാകത്തിൽ
വയസ്സൻ പാലത്തിനു
ചവിട്ടി നിൽക്കാനോ

ഓ ഇപ്പൊ മനസ്സിലായി
പാലത്തിനടിയിലിരുന്ന്
വെള്ളമടിക്കാനല്ലേ
ഉച്ചക്കും വൈകീട്ടും
മുച്ചീട്ടു കളിക്കാനല്ലേ

അല്ലെങ്കിൽ പോട്ടെ
അതുകൊണ്ടല്ലേ
ആയിഷയിത്തയും
ലീലേച്ചിയുമൊക്കെ
ഇരുട്ടിക്കഴിഞ്ഞാൽ
ഈ വഴി വരുന്നത്

അവരുടെ മക്കളും പുത്തൻ
മൊബൈൽ ഫോണുകളിൽ
കളിക്കുന്നത്

ഒഴുക്കൊന്നും വേണ്ട
അധികം ആഴവും വേണ്ട

Sunday, October 28, 2012

ബാന്ധവം




നക്ഷത്ര ഖചിതേ രാവേ
കടന്നിങ്ങോട്ടിരിക്കുക
ഏറെ നേരം കാത്തു നിന്നു
തളർന്നോ പദതാരുകൾ
നിന്റെ യീ മേനിയിൽ തള്ളി
തുളുമ്പും ദിവ്യ യൌവ്വനം
ക്ഷണിപ്പൂ ഉത്സവത്തിന്നായ്
വരൂ നീ നിശാദേവതേ

എന്റെ യീ കാവ്യഗാരത്തിൻ
വാതിലും ജാലകങ്ങളും
വെക്കം കൊട്ടിയടക്കട്ടെ
കട്ടിലിൽ നീയിരിക്കുക
ഉണരുന്നു വികാരത്താൽ
അന്തരിന്ദ്രിയ ചോദന
അഗ്നിയേറ്റുന്നു ബോധത്തിൽ
അളവാർന്നൊരു പെണ്ണുടൽ

താഴ്ത്തി വെക്കട്ടെ വേഗം ഞാൻ
എന്റെ ചിന്താ ചിരാതുകൾ
സംഭ്രമിപ്പിക്കുന്നുവല്ലോ
നിന്റെ മുല്ലച്ചിരിക്കനം
മേനികൂട്ടുവാനല്പം തീ
പകർന്നൂ ഞാൻ സിരകളിൽ
മദിപ്പിക്കുന്നു മദ്യത്തിൻ
മുഗ്ദമാദക ചുംബനം

നിന്റെ യീ മേനിയിൽ തള്ളി
തുളുമ്പും ദിവ്യ യൌവ്വനം
നിലാവാടയഴിക്കാം ഞാൻ
എന്തു നീ കണ്ണടച്ചുവോ
മെല്ലെയെൻ കൈകളാൽ പുൽകി
ചേർത്തു നെഞ്ചോടണക്കവേ
നക്ഷത്ര ഖചിതേ നിന്റെ
വാർകുഴൽ ഗന്ധമേറ്റുവോ
അതിൽ നീന്തി രമിക്കുന്നോ
ഞാനുമെന്നനുഭൂതിയും
കാവ്യഗാന സരിത്താർന്നോ
രെന്നിലെ നിത്യ കാമുകൻ
എന്നെയാകെ ഗ്രസിക്കുന്നു
നിന്റ്റെ കണ്ണിന്റെ നീലിമ
എന്റെ പച്ചപ്പു തേടുന്നു
നിന്നിലെ കാട്ടു വള്ളികൾ

മസ്തിഷ്കത്തിലുലാവുന്നു
വാസന്ത പുളകോദ്ഗമം
വർണ്ണ വിസ്ഫോടനം തീർത്തൂ
മഴവില്ലു മുറിഞ്ഞ പോൽ
മഹാധമനിയിൽ തിങ്ങി
ഗർജ്ജിപ്പൂ രക്ത്ത വന്യത
മാംസബിന്ദുക്കളിൽ കൊട്ടീ
ആദിതാളലയങ്ങളായ്

നീണ്ടു പോം പാതകൾ തന്നെ
കാമദത്തിരമാലകൾ
വേലിയേറ്റങ്ങളും പിന്നെ
ഇറക്കങ്ങളുമൊന്നു പോൽ
അജ്ഞാത മൊരാനന്ദത്താൽ
ആത്മാവു മദിക്കവേ
കലാശക്കൊട്ടു തീരുന്നു
ഒഴിഞ്ഞൂ രംഗവേദിക

മന്ദ്ര മാധുര്യാലസയാൽ
മയങ്ങിപ്പോയൊട്ടു ഞാൻ
ഉണർന്നെണീറ്റപ്പോഴേക്കും
പുലർന്നേറെക്കഴിഞ്ഞു പോയ്

Sunday, August 12, 2012

ഹാങ്ങ്






മൗസ് ക്ലിക്കുകളിൽ നിന്ന്
രക്തമുതിരുന്നു
യു ട്യൂബിൽ അവസാനം കണ്ട
വീഡിയോ ഫയൽ
ലൈവ് കൊലപാതകത്തിന്റെ
അതും
സ്ഥാനഭ്രഷ്ടനാക്കപ്പെട്ട
ഏകഛത്രാധിപതിയുടെ

നീ ബന്ധം വിഛേദിക്കുന്നു

കീബോർഡിലെ ലിപിക്കട്ടകളിൽ നിന്നു
പറന്നു പൊങ്ങിയ
പ്രണയത്തുമ്പികൾ
ചത്തുവീഴുന്നു

ചാറ്റ് റൂമുകളിൽ
മൗനം വെറുങ്ങലിക്കുന്നു

സ്വപ്നങ്ങൾ ഡെസ്ക്ടോപ്പിൽ
നിന്നു ത്രാഷ് ചെയ്യപ്പെടുന്നു

കണക്റ്റിവിറ്റി നഷ്ടപ്പെട്ട്
മെമ്മറി കറപ്റ്റ് ചെയ്യപ്പെട്ട്
ഞാൻ സ്ലോ ആകുന്നു

ഇനി കണ്ട്രോൾ+ആൾട്ട്+ഡിലീറ്റ്

തരിപ്പ്




ആശങ്കതൻ കരിപൂശിയിജ്ജീവിതം
ആടിത്തിമിർക്കുന്ന നേരം

ആകുലമേതോവരണ്ടകാലത്തിന്റെ
തോറ്റങ്ങളേ കേൾപ്പൂ ചുറ്റും

കേവലം കൊറ്റിനായേതോകിനാക്കിളി
കൊക്കുനീട്ടിക്കരയുന്നു

സ്വച്ഛന്ദസഞ്ചാരിയാമൊരു പേടമാൻ
തോക്കിൻ നിഴൽ കുടിക്കുന്നു

പൂക്കില്ല പൂക്കാതെ മൊട്ടുകൾ ഞെട്ടറ്റു
മുറ്റത്തു പൊട്ടിവീഴുമ്പോൾ

കേഴില്ല കേഴാതെ തൊണ്ടയിൽത്തന്നെയീ
ശബ്ദം മരിച്ചുവീഴുമ്പോൾ

മൗനം പുതച്ച് മനസ്സും തളർന്നൊരെൻ
ജന്മം തരിച്ചിരിക്കുന്നു

കവനകൗമുദി

വൃത്തം




വൃത്തഭംഗത്തിന്നു മാപ്പു
ചോദിക്കുന്നു മഹാകവി
വൃത്തമില്ലാതെത്രയെത്ര
അർഥഭാഷ്യങ്ങൾ നൽകിയോൻ

ജീവിതത്തിന്റെ തീക്കാറ്റിൽ
ചുട്ടുപൊള്ളിച്ച വാക്കുകൾ
തീക്ഷ്ണ തീക്ഷ്ണം തെറിക്കുമ്പോൾ
വൃത്തം നിർബന്ധമാകുമോ

ചുള്ളികൾ തീർത്ത കാടല്ല
ചുള്ളികാടിന്റെ ഭാവന
ജീവിതം ചൂഴ്ന്നു നിൽക്കുന്ന
ഘോരകാവ്യ മഹാവനം

മുക്തചന്ദസ്സിലാവുമ്പോൾ
രക്തമിറ്റുന്ന വാക്കുകൾ
ബദ്ധ ചന്ദസ്സിലായാലും
തിക്തതക്കന്യമാകുമോ

വൃത്തമോ താളമോ ചുറ്റി
നൃത്തം വക്കട്ടെ വാക്കുകൾ
അങ്ങെഴുത്തു തുടർന്നാലും
ബാലചന്ദ്ര മഹാകവേ!

രാവണൻ




രാമായണത്തിങ്കൽ രാമനല്ല
രാവണൻ തന്നെയെനിക്കു പഥ്യം!

പത്തുതലയും വിരിഞ്ഞ മാറും
പത്തിരട്ടിച്ചുള്ള കൈക്കരുത്തും
ഒത്തോരുടലും കടും മനസ്സും
മത്താടുമാസുര വീര്യവുമായ്

രാമനെക്കാളുമുയരെ തന്നെ
രാവണൻ നിൽക്കയാണെൻ മനസ്സിൽ

രാജസ ഭോഗങ്ങളേറ്റു വാങ്ങി
താമസ ശക്തികൾക്കീശനായി
മേവി ലങ്കേശ്വരൻ പ്രാഭവത്തിൻ
കാവി കൊടിക്കൂറ പാറി വിണ്ണിൽ
അഷ്ടദിക് പാലകർ മുട്ടുകുത്തി
ഇഷ്ട വരങ്ങൾ കൊടുത്ത കാലം
ഐശ്വര്യ ദേവത തന്റെ ഗേഹം
ലങ്കയിൽ മാറ്റി പ്പണിഞ്ഞ കാലം!
ത്രിലോകങ്ങളെല്ലാമടക്കിവാണു
സിംഹ പ്രതാപങ്ങൾ കത്തി നിന്നു
ഉദയാസ്തമയങ്ങൾ പോലു മെത്തി
ചൊൽ‌പ്പടി കാത്തു കിടന്ന കാലം
രാവണൻ തൻ പുകഴ് പാരിലാകെ
റാകി പ്പറന്നു പരന്ന കാലം!

എത്ര കഥകൾ നിൻ പൌരുഷത്തിൻ
ചിത്ര വർണ്ണങ്ങൾ പകർന്നു തന്നു.
കൈലാസ പർവ്വതം കൈയ്യിലേന്തി
ആയാസമില്ലാതെ നിന്നുവെന്നും
കൊടും തപം ചെയ്തു നാന്മുഖനെ
പ്രീതിപ്പെടുത്തി വരങ്ങൾ നേടി
ശിവതാണ്ടവത്തിന്നു ഗാനമെഴുതി
ശിവഭക്തനെന്നും പ്രസിദ്ധി നേടി
സ്വന്തം ഞരമ്പുകൾ വീണയാക്കി
സംഗീതമാവാഹനം നടത്തി
കൈലാസനാഥന്റെ കൈയ്യിൽ നിന്നും
ചന്ദ്രഹാസത്തിൻ കരുത്തു നേടി
ആസുര രാജ ഗിരിപ്രഭാവൻ
കവിതാ വിശാരദൻ ,ചിത്രകാരൻ
രാവണൻ കേമൻ ത്രിലോകനാഥൻ
നാമവിശേഷണ മെത്ര വേണം!

രാമ! നീ ദേവാംശമുൾകൊൾകയാൽ
മാത്രം വധിച്ചിതു രാവണനെ


രാവണൻ നില്ക്കയാണെൻ മനസ്സിൽ
പത്തു തലയും വപുസ്സുമായി
രാമായണത്തിങ്കൽ രാമനല്ല
രാവണൻ തന്നെയെനിക്കു പഥ്യം

വരമൊഴി




എന്തൊരത്ഭുതം!കീപാഡിലിന്നുഞാ-
നെൻ വിരൽ തുമ്പു സഞ്ചലിപ്പിക്കവേ
തൊട്ടു മേലെ തെളിയുന്നിതക്ഷണം
മാതൃ ഭാഷതൻ ദിവ്യമാം മുദ്രകൾ
മെല്ലെ മംഗ്ലീഷു കട്ടകൾ തട്ടവേ
സ്ക്രീനിലെത്തുന്നു തുഞ്ചന്റെ ശാരിക
പണ്ടു പ്രസ്സിൽ മഷിയാടിനിന്നൊരാ
അച്ചുകൂടങ്ങളെങ്ങോ മറഞ്ഞുവോ
താളിയോലയും ആണിയും മാറിയീ
പേപ്പറും മഷിപ്പേനയും വന്നപോൽ
പുതുലിപിതൻകുത്തൊഴുക്കിൽചിരം
ശൂന്യമാകുന്നെഴുത്തുമേശപ്പുറം
കൈക്കുടന്നയിൽ ലോകം ചുരുങ്ങവേ
താളിലൊന്നുമെഴുതേണ്ടതില്ലിനി
മാറ്റിവക്കുക പേനയും പെൻസിലും
ടൈപ്പുചെയ്യുവാൻ കീബോർഡു നീർത്തുക
എത്ര വൃത്തിയിൽ വെട്ടും തിരുത്തലും
അത്ര ഭംഗിയിൽ ക്ഷിപ്രപ്രസാധനം
പിന്നെ ബ്ലോഗിലും ഫേസ് ബുക്കിലും തഥാ
പോസ്റ്റിലാഗോളമാത്മപ്രകാശനം
പിന്നെ ചർവ്വണം മണ്ഡനം ഖണ്ഡനം
എന്നുവേണ്ട കമന്റുകളങ്ങനെ
ചോർന്നു പോകാതെ വായിച്ചെടുക്കണം
വർത്തമാനവും ഭൂതവും ഭാവിയും
തീ പിടിച്ചിന്നു ജീവിതം പായവേ
സ്ക്രീൻ നിറക്കുന്നതീ മൊഴിക്കൂട്ടുകൾ
ഭാഷ ചോരാതെ യൂഴിയിലക്ഷരം
കാത്തു വെക്കുന്ന പുത്തനെഴുത്തുകൾ!

Saturday, April 14, 2012

കാലം മുൻ
കാലിലൂന്നി
ഒരു കവർ ഡ്രൈവ് പായിക്കുമ്പോൾ
(സച്ചിൻ ടെൻഡുൽക്കർക്ക് )




ഓരോ സെഞ്ച്വറിയിലും
നീ കൊത്തി വച്ചത്
വരാനിരിക്കുന്ന
നൂറ്റാണ്ടുകളുടെ
അനശ്വരതയാണ്

പോർച്ചട്ടയണിഞ്ഞ്
സൂര്യനെ നമിച്ച്
ബാറ്റായുധനായി
നീ

22 അടി നിലപാടുതറയിൽ
തുകൽപ്പന്തു ചാവേറുകൾ

തക്കാളി കണക്ക് തുടുത്ത
ഒരു തുകൽ പന്തിനെ
ഭൂഖണ്ട സീമകളിലേക്ക്
നീ അടിച്ചകറ്റുന്ന ലാഘവം
കാണികളിൽ ആവേശം വിതക്കുന്നു

ആ പന്തിന്റെ പ്രയാണം
നിലക്കുന്നിടത്ത്
നിന്റെ അശ്വമേധം
ആരംഭിക്കുന്നു
വൃത്തവും അലങ്കാരവും
അഴിഞ്ഞ്
ആവേശത്തിൻ പരകോടിയിൽ
നിന്റെ യൌവനം
ഗ്യാലറികൾക്ക് തീ വെക്കുന്നു

സിരകളിൽ
കവിതയും
പൈത്രുകവുമുള്ള
നിന്റെ ബാറ്റ്
ഒരൊളിമ്പസ്സ് പർവ്വതം
നീ തിസ്സ്യൂസ്സ്

ഓരൊ സെഞ്ച്വറിക്കൊടുവിലും
തോൽപ്പിക്കപ്പെട്ട
ഒരു ജനത ഉയിർത്തെഴുനേൽക്കുന്നു
നിന്റെ വിക്കറ്റ് നഷ്ടം
ഒരു രാഷ്ട്രത്തിന്റെ നെടുവീർപ്പ്

വിട്ടുവീഴ്ച്ച

വെറുതേ സമ്പാദിച്ചു
തന്നാൽ മതി
എല്ലാം ഞാൻ
നോക്കിക്കൊള്ളാം
എന്നതായിരുന്നു കരാർ


അടുക്കളപ്പണിയും
ഇനിമുതൽ
ചെയ്യണം
എന്നവൾ
പറഞ്ഞപ്പോൾ
ആദ്യം വെഷമം തോന്നാതെയല്ല

കുട്ടികളെ സ്കൂളിലയക്കണം
എന്നായി പിന്നത്തെ ഡിമാന്റ്

നേരത്തെ വീട്ടിലെത്തണം
എന്നു കൂടികേട്ടപ്പോൾ……

നിനക്കെന്താ
ചുവരിലെ ചിത്രത്തിലിരുന്നു
കൽ‌പ്പിച്ചാൽ പോരേ

അനുഭവിക്കുന്നതു ഞാനല്ലേ

പുഴയിൽ മഴയെഴുതിയ നോവുകൾ

വേദനയുടെ സംഗീതവും
മരണത്തിന്റെ മുഴക്കവുമായി
പുഴയെ പുൽകുന്ന തുള്ളികൾ
മഴയെഴുതിയ പ്രണയ കവിതകളാണ്


ഇരുണ്ട വിരലുകളാൽ
മഴയെഴുതിയ കവിതകൾ
പുഴയോർക്കുന്നുണ്ടാവുമോ

അവ പ്രണയം പോലെ തന്നെ
വിരഹവും പകരുന്നതുകൊണ്ടാണോ

ദൂരെ കാത്തുകിടക്കുന്ന കടലിന്റെ
ദാഹത്തിലേക്ക് പുഴ പടരുന്നത്

തെറി

അമ്മയെക്കുറിച്ചുള്ളതാണെങ്കിൽ
വ്രണിതമായ ഒരാത്മാവിന്റെ
മൂകവിലാപത്തെയുളവാക്കും

അച്ഛനെകുറിച്ചുള്ളവ
അഭിമാനക്ഷതം പൂണ്ട
കുറേ ഓർമ്മകളെ ക്ഷണിക്കും

അവൾക്കിട്ടാണെങ്കിൽ
ധ്വജഭംഗം സംഭവിച്ച
കുറേ കാമനകളെ ഹനിക്കും

അവനവനെക്കുറിച്ചു തന്നെയെങ്കിൽ
അന്ത:ക്ഷോഭമടങ്ങാത്ത പൊങ്ങച്ചങ്ങൾ
ബലൂണൂകൾ സൂചി കൊണ്ടിട്ടെന്നവണ്ണം
വയർ പിളർന്നു മരിക്കും