Saturday, October 16, 2010

അഭിനവം

ആഴ്ച്ചക്കു രണ്ടു ഹർത്താലുവേണം
കാഴ്ച്ച്ക്കു വാർത്തക്കു ചോരവേണം
കാഴ്ച്ചക്കു വാർത്തക്കു ചോര ചിന്താൻ
അദ്ധ്യാപകന്റെ കൈ വെട്ടി മാറ്റാം

പേന

കാലഭിത്തിയിൽ കോറി
മാഞ്ഞുപോകലേ ജന്മം
കാലഭിത്തിയിൽ തട്ടി
തേഞ്ഞുപോകലേ ജന്മം

എഴുത്ത് ,മറവി ,നഗ്നത, ജീവിതം.

ജീവിതം ഒരു തീരാവേദനയാണ്.വേദന ഒരു ശീലമായിത്തീരുന്നു
പിന്നീട് ആ വേദന ഒരു ലഹരിയാവുന്നു.അങ്ങനെ വേദനാ നിർഭരമായി ജീവിതം മുന്നോട്ടു പോകുന്നുഅതിനിടയിൽ സംഭവിക്കുന്ന കൊച്ചു കൊച്ചു മറവികൾ പിൽക്കാലത്തെ ഓർമ്മകളായിത്തീരുന്നു.ആ ഓർമ്മകൾ കവിതകളാകുന്നു.അങ്ങനെ മറന്നും ഓർമ്മിച്ചും കണ്ടെടുക്കപ്പെട്ടവയാണ് എന്റെ കവിതകൾ.ഓർമ്മകൾ പോലെത്താന്നെ ശക്തമായ പങ്ക് വഹിക്കുന്നവയാണ് മറവികളും.മറവിയില്ലെങ്കിൽ പിന്നെ ഓർമ്മയില്ലല്ലോ.ഒരു മാന്ദ്യകാലത്തിന്റെ എല്ലാ ആസുരതകളും പേറിയാണ് ഞാനും ജീവിക്കുന്നത്.അത് എന്നെ നിരന്തരം തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നുണ്ട്.എങ്കിലും എഴുതാതിരിക്കുവാൻ വയ്യ.എഴുത്തുകാരനാവുക എന്നാൽ സ്വയം അപഹാസ്യനാവുക എന്നൊന്നുണ്ട്.
ആത്മാർത്ഥമായ എഴുത്ത് സ്വയം നഗ്നനായി സമൂഹത്തിനു മുൻപിൽ വെളിപ്പെടുന്നപോലെയാണ്.കൃത്യമായ സ്വത്വം വെളിപ്പെടുത്താതെ എഴുതുക സാധ്യമല്ലല്ലോഅപ്പോൾ വായനക്കാരുടെ മുൻപിൽ മറയില്ലാത്ത വാക്കുകളിലൂടെ പ്രത്യക്ഷപ്പെടാതെ വയ്യ.അങ്ങനെ എഴുതപ്പെടേണ്ടതെന്തോ അതെഴുതുവാൻ വിധിക്കപ്പെട്ടവനാണ് എഴുത്തുകാരൻ.അങ്ങനെ കേവലത്വത്തിലേക്കുള്ള ധ്യാനസമ്പുഷ്ടതയിൽ നിന്നുള്ള ഒരു പിടി വാക്കുകളായിരിക്കണം എഴുത്ത്.അതുതന്നെയായിരിക്കണം അവന്റെ വേദനാനിർഭരമായ ജീവിതവും

Friday, October 15, 2010

ബലാൽ

രാത്രിയുടെ അരങ്ങിൽ
നിഴലും നിലാവും ചേർന്നവതരിപ്പിച്ച
ഇരുട്ടിന്റെ ജുഗൽബന്ദി
ജനലോരത്തേക്ക് കട്ടിലടുപ്പിച്ചിട്ട്
കിടന്ന് കണ്ടു രസിക്കെ
കാറ്റ് വന്ന് പ്രലോഭനത്തിന്റെ
മന്ത്രം ചെവിയിൽ പറഞ്ഞതും
കണ്ണ് പൊത്തിപ്പിടിച്ചതും ഓർമ്മ
ബോധത്തിന്റെ തിരി താഴ്ത്തിയതാരായിരിക്കണം
ഇരുട്ടോ സ്വപ്നമോ നിദ്രയോ
പിന്നീട് ഓർമ്മ വന്നപ്പോൾ
കണ്ണ് തുറന്നപ്പോൾ
ദേഹമാസകലവും
മഴയുടെ ദംശനമുദ്രകൾ
നീലിച്ച നീറ്റൽത്തുരുത്തുകൾ
ചുണ്ടിൽ മാറിൽ നാഭിയിൽ
അരക്കെട്ടിൽ നിന്നൊക്കെ
പറന്നു പൊങ്ങുന്ന മിന്നാമിന്നികൾ
എന്തിനാണ് മഴയും മിന്നലും ചേർന്ന്
ക്രൂരമായി
എന്നെയിങ്ങനെ ................

കെ.എസ്.ആർ.ടി.സിക്ക് ഹ്രുദയപൂർവ്വം

പുറകിലത്തെ വാതിലിന്നടുത്തുള്ള സീറ്റിൽ
“കണ്ടക്ടറും അന്ധനും”
കണ്ടക്ടർക്കൊപ്പം പക്ഷെ അന്ധനല്ല
ആർത്തിക്കു കണ്ണു വച്ചിരിക്കുന്നു
അതിനുതൊട്ടുമുൻപിലെ സീറ്റിൽ
“വികലാംഗനല്ല”
സർവാംഗകാമരൂപന്മാർ
സ്ത്രീകളുടെ സീറ്റിൽ പുരുഷന്മാരാണ്.
ഡ്രൈവർക്ക് ധ്രുതിയില്ല
റോഡിന്റെ പരിത:സ്ഥിതികളോട്
സന്ധി ചെയ്തതാവാം കാരണം
ടൌൺ ടു ടൌൺ പ്രയാണത്തിനിടക്കെവിടെയെങ്കിലും
വച്ച് ഒന്നു പഞ്ചറായാൽ പിന്നെ
യാത്രക്കാർക്കാർക്കും ബസ്സിനും
ഒരുപോലെ ഗതിമുട്ടിയതു തന്നെ.

Sunday, October 10, 2010

സാമ്പ്രാണി

കനലെരിഞ്ഞുകത്തും ശിരസ്സ്
ഉയർന്നു തന്നെയിരിക്കണം
പ്രാണവായുവെയുരുക്കി വെളുത്ത
പുക ചുറ്റിലും സുഗന്ധമായ് നിറക്കണം
എരിഞ്ഞു തീരലേ ജന്മം
പൊരിഞ്ഞു പൊരിഞ്ഞുള്ള മരണം

പുസ്തകപ്രകാശനം

സന്തോഷ് നെടുങ്ങാടിയുടെ രണ്ടാമത് കവിതാ സമാഹാരമായ പിച്ചും പേയും ഒക്റ്റോബർ 2നു പാലക്കാട് എം.ഡി.രാമനാഥൻ ഹാളിൽ വച്ചു നടന്ന ചടങ്ങിൽ പ്രശസ്ത നോവലിസ്റ്റ് ശ്രീ.മുണ്ടൂർ സേതുമാധവൻ കവി പി.പി.രാമചന്ദ്രന് നൽകി പ്രകാശനം ചെയ്തു.കലാമണ്ഡലം മുൻ സെക്രട്ടറി എൻ.രാധാക്ര്‌ഷ്ണൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ.പി.മുരളി, കവി പി.രാമൻ, സ്വരലയ സെക്രട്ടറിയും കൈരളി ടി.വി. ഡയറക്ടറുമായ ശ്രീ.ടി.ആർ.അജയൻ, എഴുത്തുകാരൻ ശ്രീ. മോഹൻ ദാസ് ശ്രീക്രിഷ്ണപുരം, കവിയത്രി ജോതിബായ് പരിയാടത്ത് , സപര്യ സെക്രട്ടറി പവിത്രൻ ഓലശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു