Saturday, December 29, 2007

വായനക്കാരോട്

പ്രിയമുള്ളവരെ,

ഒരു വര്‍ഷം കൂടി കടന്നുപോവുകയാണല്ലോ.ഭൂമിയില്‍ നാം പിന്നിടുന്ന ഓരോ വര്‍ഷവും നമ്മുടെ ജീവിതത്തിന്റെ സംസാരിക്കുന്ന സാക്ഷ്യപത്രങ്ങളായി ചരിത്രത്തിലേക്ക് ചേര്‍ക്കപ്പെടുന്നു.എത്ര വര്‍ഷങ്ങള്‍ പിന്നിട്ടാലും സാങ്കേതികമായി നാം എത്രതന്നെ വളര്‍ന്നാലും പരസ്പരം ധ്വംസിക്കുന്ന ഒരു സംസ്കാരത്തില്‍ നിന്ന് മാറാത്തിടത്തോളം പുതിയ കാലത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താന്‍ നമുക്കാവില്ല.ചരിത്രത്തില്‍ നിരപരാധികളുടെ ചോര പുരണ്ടുകൊണ്ടേയിരിക്കുന്നു.
ചുറ്റിലും ഒന്നു കണ്ണോടിച്ചാല്‍ തന്നെ അസമതയുടെ, അസഹിഷ്ണുതയുടെ , എത്ര എത്ര ചിത്രങ്ങളാണ്
തെളിഞ്ഞു വരുന്നത്.ഇവിടെ പ്രത്യാശ വെറും ഔപചാരികത മാത്രമാകുന്നു.ശ്രീ മണമ്പൂര്‍ രാജന്‍ബാബുവിന്റെ വരികള്‍ ഓര്‍മ്മിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.

ഉയിരില്‍ ചാലിച്ചു-
കുറിയിടാനെങ്കില്‍,
പുതുവരം വേണ്ട,
വരികയും വേണ്ട
പുതിയ വര്‍ഷമേ,
നിനക്കു നിന്ദനം

ആശംസകളോടെ

സന്തോഷ് നെടുങ്ങാടി

Thursday, December 27, 2007

പലകാലം

അമ്പത്തൊന്നക്ഷരാളീ
എന്നിലൂറുന്നൊരക്ഷരം സാക്ഷി
നിന്നിലെന്തിനുടക്കിക്കിടന്നു ഞാന്‍
കലുഷ വിഭാതങ്ങളിലുണര്‍ന്ന്
തപ്തവിരളമാം മദ്ധ്യാഹ്നഗീതികള്‍ പാടി
ജ്വരമാണ്ട സാ‍യന്തങ്ങളിലൂടെ
വന്ധ്യയാം രാവിന്റെ മാറിലൂടെ
വാഗ്ദത്ത ഭൂമിക തേടിയലഞ്ഞു

വിഷലിപ്ത ചിന്തകളുറഞ്ഞു
വാക്കിന്നമ്ല മഴയായ് പെയ്തത്
കരളുടഞ്ഞു പൊങ്ങുന്നൊരാര്‍ത്തസ്വരം
നിലക്കാത്ത ആകാശച്ചെരുവുകളില്‍ നിന്ന്
വാക്പഞ്ജരങ്ങളില്‍ എന്തിനു
വെറുതെ തളച്ചിട്ടു നീയെന്റെ
കൌടില്യമാര്‍ന്ന ചിന്തകള്‍
മദഭര വിചാരങ്ങള്‍

പലകാലം കേവലം മൌനമായിരുന്നു ഞാന്‍
മൌനത്തിന്റെ തപസ്സുടച്ച്
മന്ത്രത്തിന്റെ പോരുളുടച്ച്
കാടിന്റെ ത്രികാലജ്ഞാനങ്ങളില്‍ നിന്ന്
പുഴയുടെ ആരവങ്ങളില്‍ നിന്നു
ഞാന്‍ പോയി
പിന്നെ ഞാന്‍ പറന്നു പോയത്
കടലിന്റെ അറിവിരമ്പങ്ങളിലേക്ക്


ഓര്‍ക്കാപ്പുറത്തോരു പെരുംതിര
കടലെന്നിലാവേശിച്ചു
കൊമ്പുള്ള സ്രാവുകള്‍ നീരാളികള്‍
മുട്ടിയുരുമ്മിക്കടന്നുപോയി
എന്റെ ഗതിവേഗങ്ങളോ
വരണ്ടൊരു ചിപ്പിക്കുള്ളിലേക്കും
ചിപ്പിയുടെ ഉര്‍വ്വരതയായി
മുത്തായിത്തീരുമെന്ന പ്രതീക്ഷയില്‍
ഞാനുറങ്ങിക്കിടന്നു പലകാലം

ഒരുഷ്ണപ്രവാഹത്തിന്റെ
തിരച്ചിറകിലേറിയാവാം
ഞാനേതോ തീരത്തടിഞ്ഞു
അപ്പൊഴും ഞാനുറക്കമായിരുന്നു
ഉണര്‍ന്നപ്പോള്‍ അഴുകിയ
പ്രമേഹപാദങ്ങളുമായി
സമയം മുടന്തിനില്പുണ്ടായിരുന്നു

പിന്നീട് ഞാന്‍ ഒരു വലമ്പിരി
ശംഖിലെ നാദമായ്ത്തീര്‍ന്നു
ഒരു ഭിക്ഷുവിന്റെ സഞ്ചിയിലായിരുന്നു
പലകാലം

പലകാലം അമ്പലനടകളെ വിളിച്ചുണര്‍ത്തി
തീര്‍ത്ഥം കൊടുത്ത് പ്രസാദിപ്പിച്ചു
ഒരു നാള്‍ വേദമന്ത്രോച്ചാരണങ്ങള്‍
നാദമായ് നിറഞ്ഞ് വീര്‍ത്ത് ഞാന്‍
പൊട്ടിത്തെറിച്ചു
കാലവ്രക്ഷത്തില്‍
അക്ഷരങ്ങളായിത്തൂങ്ങിക്കിടന്നു

പിന്നെയും അമ്പത്തൊന്നക്ഷരാളീ
നീ എന്നിലുണര്‍വ്വായി അണയുന്നുവല്ലോ
നിലക്കാത്ത ഗന്ധമായ് പടര്‍ന്ന്
അര്‍ത്ഥമായ് നിറയുന്നുവല്ലോ

Monday, December 10, 2007

ഇതളുകളില്‍ മുള്ളുള്ള പുഷ്പം

ഇതളുകളില്‍ മുള്ളുള്ള
ഒരു തുടുത്ത പൂവിനെ
ഞാനിഷ്ട്പ്പെട്ടു

ഓരോ തഴുകലിനും
മുള്ളുകള്‍ കോറി
വിരലുകള്‍
മുറിഞ്ഞു ചുവന്നു

വേദന വിസ്മരിച്ചു
വീണ്ടും തഴുകിയപ്പോള്‍
ആ പൂവില്‍ നിന്റെ
മുഖം തെളിഞ്ഞു

Thursday, November 22, 2007

കവിതയുടെ നാനാര്‍ത്ഥങ്ങള്‍

കവിതയില്‍ ചാഞ്ഞിരിക്കാം
ചെരിഞ്ഞിരിക്കാം
മലര്‍ന്നുകിടന്ന്
നീലാകാശം കാണാം
കവിത സ്വാതന്ത്ര്യപ്രഖ്യാപനമാണ്

ബോംബ് വര്‍ഷിക്കപ്പെടുന്ന
ആകാശങ്ങളില്‍ നിന്ന്
യുദ്ധക്കെടുതികളില്‍ നിന്ന്
പലായനം ചെയ്യാന്‍
വിധിക്കപ്പെടുന്ന
ജനതകള്‍ക്ക്
കവിത ഒരു നീണ്ട നിലവിളിയാണ്

ചോര തളം കെട്ടിനില്‍ക്കുന്ന
മനുഷ്യമാംസം മണക്കുന്ന
തെരുവുകളില്‍
കവിത രതിയും സ്വപ്നവും
പ്രണയവുമാകുന്നതെങ്ങനെ

കവിത അതിജീവനത്തിന്റെ
അതിഭീകരമായ
ഉണങ്ങാത്ത മുറിവുകളായിരിക്കണം

ക്ഷണം

നരകതീര്‍ത്ഥം
ഭുജിക്കുവാന്‍ ഇന്നലെ
ചെകുത്താന്‍മാര്‍
എന്നെ ക്ഷണിച്ചിരുന്നു

സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചുള്ള
പ്രഭാഷണം കേള്‍ക്കുവാന്‍
മാലഖമാരും

ഭൂമിയിലെ മുള്ളുകളിലേക്ക്
ഇറങ്ങി ഞാന്‍ നടന്നു

Monday, October 1, 2007

പ്രണയത്തെക്കുറിച്ച് ഒരു പവര്‍ പോയിന്റ് പ്രെസെന്റേഷന്‍

സ്ലൈഡ്-1

അയലത്തെ തൊടിയില്‍
അനക്കവും ആളുമില്ലാതെ
തരിച്ചു കിടക്കുന്ന പകല്‍

പതുങ്ങിച്ചെന്ന്
വീണുകിടക്കുന്ന
മാമ്പഴം പെറുക്കി
തിരിച്ചു വരുമ്പോള്‍
നീ എന്നോട് പറഞ്ഞത്
ഇഷ്ടമാണ് എന്നാണ്
മാമ്പഴമോ എന്ന് ഞാന്‍
എന്നെയെന്നത് സത്യം

സ്ലൈഡ്-2
കോളേജ് ലൈബ്രറിയുടെ
ആളൊഴിഞ്ഞ കോണില്‍
പെയ്തലയ്ക്കുന്ന മൌനം

എന്റെ ഓട്ടോഗ്രാഫ്
പുസ്തകത്തില്‍ നിന്റെ
കൈയ്യൊപ്പ്
ഒപ്പം നീ കുറിച്ചിട്ടത്
ആരുടെ കവിതയാണ്.

സ്ലൈഡ്-3

ഉദരപൂരണത്തിനായി കാലം
കഴുത്തില്‍ ടൈ കെട്ടിച്ചു

സേല്‍സ് റെപ്പിന്റെ ബാഗും
ബൈക്കിന്റെ ലോണ്‍ മുരള്‍ച്ചയും
തന്നു

പാഞ്ഞുപോകുമ്പോള്‍
സ്റ്റോപ്പില്‍ ബസ്സ് കാത്ത് നീ

വണ്ടി തിരിച്ച് വന്നപ്പോഴേക്കും
നിന്നെയും കൊണ്ട് കുതിച്ച
ബസ്സിന്റെ പുക
മുഖത്ത് കൊളാഷ് വരക്കുന്നു.

സ്ലൈഡ്-4

സുഹൃത്തിന്റെ വിവാഹച്ചടങ്ങ്
(സൌഹൃദത്തിന്റെ വിടവാങ്ങല്‍ ചടങ്ങ്)
അര്‍ത്ഥശൂന്യത നിറച്ചുണ്ട്
കൈ കഴുകി പൂറത്തു വന്നപ്പോള്‍
ഭര്‍ത്താവിനൊപ്പം നീ.

തേഞ്ഞുണങ്ങിയ ചിരി...........

പ്രണയത്തെക്കുറിച്ചുള്ള
പവര്‍ പോയിന്റ് പ്രെസെന്റേഷന്‍
ഇവിടെ അവസാനിക്കുമോ?

നന്ദി(കേട്)

ഓര്‍മ്മജാലകം

പാതിരാ‍വിലേക്കോര്‍മ്മതന്‍ ജാലക
വാതില്‍ മെല്ലെ തുറന്നു വെച്ചീടവെ
ദു:ഖരാഗം പടര്‍ത്തുവാനെത്തുന്നു
നേര്‍ത്തമഞ്ഞും നിശാപുഷ്പ ഗന്ധവും
നിന്‍ ചിരികളും പോയ പൂക്കാലവും
കാതില്‍ വീണ രാപ്പാടി തന്‍ ഗാനവും
പൂനിലാവിന്റെയുമ്മറത്തന്നു നിന്‍
നീള്‍ മിഴികള്‍ യാത്ര ചോദിച്ചതും
പിന്നെ വേര്‍പാടിന്‍ കനല്‍ കുടിച്ചു നാ-
മന്യരേപ്പോലകന്നു പുലര്‍ന്നതും
പ്രണയമുളളില്‍ കാത്തു സൂക്ഷിക്ക നാം
വിരഹദീര്‍ഘമെങ്കിലും ജീവിതം
ഹ്രുദയജാലകം കൊട്ടിയടച്ചു
ഞാനല്പ നേരം നിദ്ര ധ്യാനിക്കവേ
പേക്കിനാവുകള്‍ ചീറി വന്നോര്‍മ്മതന്‍
നാഡി ബന്ധം കടിച്ചുമുറിക്കുന്നു

കവിതയും ഞാനും

എന്നിലെ പൂര്‍ണ്ണതയ്ക്കായേ
നിന്നെത്തേടിയലഞ്ഞു ഞാന്‍
അറിഞ്ഞിടുന്നേനൊടുവില്‍
നീയേ ഞാനാമപൂര്‍ണ്ണത!

പരമാര്‍ത്ഥം

ഒന്നും നേടുന്നതില്ലാ‍രു-
മീമണ്ണിലടിവോളവും
വൃഥാ തുള്ളിക്കളിപ്പൂനാ-
മാരോബന്ധിച്ച പാവകള്‍

പൂട്ട്

ഉറക്കം ഒരു പൂട്ടാണ്

ഒന്നു പൂട്ടിയാല്‍
പിന്നെ തുറക്കയായ്

മാത്രുഗര്‍ഭത്തിലേക്കെന്നപോല്‍
കാനനയാത്രകള്‍
ചോലപ്പടര്‍പ്പുകള്‍

പരമകാഷ്0യില്‍ നമ്മളാദവും ഹവ്വയും
വിലക്കു മറികടന്നും കാട്ടുകനികള്‍
ഭുജിച്ചവര്‍

പ്രണയവാടികകളില്‍
രാസലീലാനികുഞ്ജങ്ങളില്‍
നര്‍ത്തനം ചെയ്‌തവര്‍.

പൊടുന്നനെ പേടിപ്പെടുത്തുവാന്‍
ആരുടെ നിലവിളി

തോക്കു ചൂണ്ടുന്നു വേറൊരാള്‍
പ്രാണന്റെ നഷ്ടഭീതിയാലലറുന്നു
ചേതന.

പൂട്ടിന്റെയിന്ദ്രജാലക്കൊളുത്തഴിഞ്ഞുണരുന്നു

പൂട്ടു നഷ്ടപ്പെട്ട ഒരാമാടപ്പെട്ടിയാണ് ഞാന്‍

സന്ദേശങ്ങള്‍

മരിച്ചവരെ സ്വപ്നം കണ്ടുറങ്ങിയ
രാത്രി പുലര്‍ന്നു
വിരുന്നു വരുന്നുവെന്നറിയിച്ച്
അതിരാവിലെ മൊബൈലില്‍
അഥിതിയുടെ ഹര്‍സ്വ സന്ദേശ ഗീതിക

ഇല്ലാത്ത ഇടമൊരുക്കി
ഇഷ്ടഭക്ഷണമൊരുക്കി
കാത്തിരുന്നു

വന്നു വീണ്ടും
ലഘുസന്ദേശഗീതിക
അഥിതി വരില്ല

ഉണങ്ങാത്ത മുറിവുകള്‍

ചില അറിവുകള്‍
ഉണങ്ങാത്ത മുറിവുകളാണ്

ചില മുറിവുകള്‍
അണയാത്ത അറിവുകളും

മുറിവുകളോളം തന്നെ
പറഞ്ഞുതന്നിട്ടില്ല അറിവുകള്‍.

ആഗ്രഹം

നമ്മളെന്താഗ്രഹിക്കുന്നുവെന്നോ സഖീ
നീലമാം വാനില്‍ കിളികള്‍ പാറുന്നപോല്‍
കോര്‍ത്തചിറകഴിയാതെ തളരാതെ
സ്വച്ഛന്ദ ഗതിയാര്‍ന്നു സ്വല്പം പറക്കാന്‍
കേവലം നീലാഭ്രജാലികക്കപ്പുറം
തൂമതൂവുന്നൊരാ ചക്രവാളത്തിലേ
ക്കൊരു ശോണരേഖയായിപ്പറന്നേറുവാന്‍
പിന്നെയീ ശ്യാമയാം ഭൂമിതന്‍ മാറിലേ-
ക്കൂളിയിട്ടെത്തുവാന്‍ ദാഹമകറ്റുവാന്‍
സ്വപ്നം കുടിക്കുവാന്‍ അല്പം ശയിക്കുവാന്‍!

വീട്

മുറ്റത്തു കിടക്കുന്ന പട്ടി
ചത്തതുപോലെ
ഉറക്കമാണ്.

ഇലയനക്കങ്ങളൊ
ചീവീട് കരച്ചിലുകളൊ
ഇല്ല.

ജാരന്‍ തഴുതിട്ടിട്ടില്ലാത്ത
മുന്‍വാതിലിലൂടെത്തന്നെ
വീട്ടിന്നകത്തേക്കുകയറി.

കൂണ്‍കറി

കറിയിലെ കൂണിനുമുണ്ടായിരിക്കണം
ചില ഓര്‍മ്മകള്‍

അടര്‍ന്നു വീഴുന്നതിന്‍ മുമ്പ്
വിരിഞ്ഞു നിന്നതിന്റെ

ചാറ്റല്‍ മഴയില്‍പ്പെട്ട
ഉറുമ്പിന്‍ പട്ടാളം
കാനോപ്പിത്തണലില്‍
തമ്പടിച്ചതിന്റെ

ഒരു ഇടിവെട്ടിനു
താനേ പൊട്ടിമുളച്ച
പെരുവഴിയമ്പലമായതിന്റെ

ദര്‍ദ്ദുര പ്രണയങ്ങള്‍ക്ക്
മൂകസാക്ഷിയായതിന്റെ

“കൂണുപോലെ പൊട്ടിമുളച്ചത്”
എന്ന പ്രയോഗത്തിന്റെ
സാര്‍ത്ഥകതയുടെ

പോളിത്തീന്‍ കവറില്‍
ഫ്രഷായി അടക്കം ചെയ്യപ്പെട്ട്
റീട്ടെയില്‍ ശീതളിമയില്‍
വില്‍ക്കപ്പെട്ടതിന്റെ

മസാലക്കും മുളകിനുമൊപ്പം
തിളച്ചു പൊരിയുമ്പോള്‍
പ്രാണനലിഞ്ഞു പോയതിന്റെ