Sunday, August 12, 2012

വൃത്തം




വൃത്തഭംഗത്തിന്നു മാപ്പു
ചോദിക്കുന്നു മഹാകവി
വൃത്തമില്ലാതെത്രയെത്ര
അർഥഭാഷ്യങ്ങൾ നൽകിയോൻ

ജീവിതത്തിന്റെ തീക്കാറ്റിൽ
ചുട്ടുപൊള്ളിച്ച വാക്കുകൾ
തീക്ഷ്ണ തീക്ഷ്ണം തെറിക്കുമ്പോൾ
വൃത്തം നിർബന്ധമാകുമോ

ചുള്ളികൾ തീർത്ത കാടല്ല
ചുള്ളികാടിന്റെ ഭാവന
ജീവിതം ചൂഴ്ന്നു നിൽക്കുന്ന
ഘോരകാവ്യ മഹാവനം

മുക്തചന്ദസ്സിലാവുമ്പോൾ
രക്തമിറ്റുന്ന വാക്കുകൾ
ബദ്ധ ചന്ദസ്സിലായാലും
തിക്തതക്കന്യമാകുമോ

വൃത്തമോ താളമോ ചുറ്റി
നൃത്തം വക്കട്ടെ വാക്കുകൾ
അങ്ങെഴുത്തു തുടർന്നാലും
ബാലചന്ദ്ര മഹാകവേ!

രാവണൻ




രാമായണത്തിങ്കൽ രാമനല്ല
രാവണൻ തന്നെയെനിക്കു പഥ്യം!

പത്തുതലയും വിരിഞ്ഞ മാറും
പത്തിരട്ടിച്ചുള്ള കൈക്കരുത്തും
ഒത്തോരുടലും കടും മനസ്സും
മത്താടുമാസുര വീര്യവുമായ്

രാമനെക്കാളുമുയരെ തന്നെ
രാവണൻ നിൽക്കയാണെൻ മനസ്സിൽ

രാജസ ഭോഗങ്ങളേറ്റു വാങ്ങി
താമസ ശക്തികൾക്കീശനായി
മേവി ലങ്കേശ്വരൻ പ്രാഭവത്തിൻ
കാവി കൊടിക്കൂറ പാറി വിണ്ണിൽ
അഷ്ടദിക് പാലകർ മുട്ടുകുത്തി
ഇഷ്ട വരങ്ങൾ കൊടുത്ത കാലം
ഐശ്വര്യ ദേവത തന്റെ ഗേഹം
ലങ്കയിൽ മാറ്റി പ്പണിഞ്ഞ കാലം!
ത്രിലോകങ്ങളെല്ലാമടക്കിവാണു
സിംഹ പ്രതാപങ്ങൾ കത്തി നിന്നു
ഉദയാസ്തമയങ്ങൾ പോലു മെത്തി
ചൊൽ‌പ്പടി കാത്തു കിടന്ന കാലം
രാവണൻ തൻ പുകഴ് പാരിലാകെ
റാകി പ്പറന്നു പരന്ന കാലം!

എത്ര കഥകൾ നിൻ പൌരുഷത്തിൻ
ചിത്ര വർണ്ണങ്ങൾ പകർന്നു തന്നു.
കൈലാസ പർവ്വതം കൈയ്യിലേന്തി
ആയാസമില്ലാതെ നിന്നുവെന്നും
കൊടും തപം ചെയ്തു നാന്മുഖനെ
പ്രീതിപ്പെടുത്തി വരങ്ങൾ നേടി
ശിവതാണ്ടവത്തിന്നു ഗാനമെഴുതി
ശിവഭക്തനെന്നും പ്രസിദ്ധി നേടി
സ്വന്തം ഞരമ്പുകൾ വീണയാക്കി
സംഗീതമാവാഹനം നടത്തി
കൈലാസനാഥന്റെ കൈയ്യിൽ നിന്നും
ചന്ദ്രഹാസത്തിൻ കരുത്തു നേടി
ആസുര രാജ ഗിരിപ്രഭാവൻ
കവിതാ വിശാരദൻ ,ചിത്രകാരൻ
രാവണൻ കേമൻ ത്രിലോകനാഥൻ
നാമവിശേഷണ മെത്ര വേണം!

രാമ! നീ ദേവാംശമുൾകൊൾകയാൽ
മാത്രം വധിച്ചിതു രാവണനെ


രാവണൻ നില്ക്കയാണെൻ മനസ്സിൽ
പത്തു തലയും വപുസ്സുമായി
രാമായണത്തിങ്കൽ രാമനല്ല
രാവണൻ തന്നെയെനിക്കു പഥ്യം

വരമൊഴി




എന്തൊരത്ഭുതം!കീപാഡിലിന്നുഞാ-
നെൻ വിരൽ തുമ്പു സഞ്ചലിപ്പിക്കവേ
തൊട്ടു മേലെ തെളിയുന്നിതക്ഷണം
മാതൃ ഭാഷതൻ ദിവ്യമാം മുദ്രകൾ
മെല്ലെ മംഗ്ലീഷു കട്ടകൾ തട്ടവേ
സ്ക്രീനിലെത്തുന്നു തുഞ്ചന്റെ ശാരിക
പണ്ടു പ്രസ്സിൽ മഷിയാടിനിന്നൊരാ
അച്ചുകൂടങ്ങളെങ്ങോ മറഞ്ഞുവോ
താളിയോലയും ആണിയും മാറിയീ
പേപ്പറും മഷിപ്പേനയും വന്നപോൽ
പുതുലിപിതൻകുത്തൊഴുക്കിൽചിരം
ശൂന്യമാകുന്നെഴുത്തുമേശപ്പുറം
കൈക്കുടന്നയിൽ ലോകം ചുരുങ്ങവേ
താളിലൊന്നുമെഴുതേണ്ടതില്ലിനി
മാറ്റിവക്കുക പേനയും പെൻസിലും
ടൈപ്പുചെയ്യുവാൻ കീബോർഡു നീർത്തുക
എത്ര വൃത്തിയിൽ വെട്ടും തിരുത്തലും
അത്ര ഭംഗിയിൽ ക്ഷിപ്രപ്രസാധനം
പിന്നെ ബ്ലോഗിലും ഫേസ് ബുക്കിലും തഥാ
പോസ്റ്റിലാഗോളമാത്മപ്രകാശനം
പിന്നെ ചർവ്വണം മണ്ഡനം ഖണ്ഡനം
എന്നുവേണ്ട കമന്റുകളങ്ങനെ
ചോർന്നു പോകാതെ വായിച്ചെടുക്കണം
വർത്തമാനവും ഭൂതവും ഭാവിയും
തീ പിടിച്ചിന്നു ജീവിതം പായവേ
സ്ക്രീൻ നിറക്കുന്നതീ മൊഴിക്കൂട്ടുകൾ
ഭാഷ ചോരാതെ യൂഴിയിലക്ഷരം
കാത്തു വെക്കുന്ന പുത്തനെഴുത്തുകൾ!

Saturday, April 14, 2012

കാലം മുൻ
കാലിലൂന്നി
ഒരു കവർ ഡ്രൈവ് പായിക്കുമ്പോൾ
(സച്ചിൻ ടെൻഡുൽക്കർക്ക് )




ഓരോ സെഞ്ച്വറിയിലും
നീ കൊത്തി വച്ചത്
വരാനിരിക്കുന്ന
നൂറ്റാണ്ടുകളുടെ
അനശ്വരതയാണ്

പോർച്ചട്ടയണിഞ്ഞ്
സൂര്യനെ നമിച്ച്
ബാറ്റായുധനായി
നീ

22 അടി നിലപാടുതറയിൽ
തുകൽപ്പന്തു ചാവേറുകൾ

തക്കാളി കണക്ക് തുടുത്ത
ഒരു തുകൽ പന്തിനെ
ഭൂഖണ്ട സീമകളിലേക്ക്
നീ അടിച്ചകറ്റുന്ന ലാഘവം
കാണികളിൽ ആവേശം വിതക്കുന്നു

ആ പന്തിന്റെ പ്രയാണം
നിലക്കുന്നിടത്ത്
നിന്റെ അശ്വമേധം
ആരംഭിക്കുന്നു
വൃത്തവും അലങ്കാരവും
അഴിഞ്ഞ്
ആവേശത്തിൻ പരകോടിയിൽ
നിന്റെ യൌവനം
ഗ്യാലറികൾക്ക് തീ വെക്കുന്നു

സിരകളിൽ
കവിതയും
പൈത്രുകവുമുള്ള
നിന്റെ ബാറ്റ്
ഒരൊളിമ്പസ്സ് പർവ്വതം
നീ തിസ്സ്യൂസ്സ്

ഓരൊ സെഞ്ച്വറിക്കൊടുവിലും
തോൽപ്പിക്കപ്പെട്ട
ഒരു ജനത ഉയിർത്തെഴുനേൽക്കുന്നു
നിന്റെ വിക്കറ്റ് നഷ്ടം
ഒരു രാഷ്ട്രത്തിന്റെ നെടുവീർപ്പ്

വിട്ടുവീഴ്ച്ച

വെറുതേ സമ്പാദിച്ചു
തന്നാൽ മതി
എല്ലാം ഞാൻ
നോക്കിക്കൊള്ളാം
എന്നതായിരുന്നു കരാർ


അടുക്കളപ്പണിയും
ഇനിമുതൽ
ചെയ്യണം
എന്നവൾ
പറഞ്ഞപ്പോൾ
ആദ്യം വെഷമം തോന്നാതെയല്ല

കുട്ടികളെ സ്കൂളിലയക്കണം
എന്നായി പിന്നത്തെ ഡിമാന്റ്

നേരത്തെ വീട്ടിലെത്തണം
എന്നു കൂടികേട്ടപ്പോൾ……

നിനക്കെന്താ
ചുവരിലെ ചിത്രത്തിലിരുന്നു
കൽ‌പ്പിച്ചാൽ പോരേ

അനുഭവിക്കുന്നതു ഞാനല്ലേ

പുഴയിൽ മഴയെഴുതിയ നോവുകൾ

വേദനയുടെ സംഗീതവും
മരണത്തിന്റെ മുഴക്കവുമായി
പുഴയെ പുൽകുന്ന തുള്ളികൾ
മഴയെഴുതിയ പ്രണയ കവിതകളാണ്


ഇരുണ്ട വിരലുകളാൽ
മഴയെഴുതിയ കവിതകൾ
പുഴയോർക്കുന്നുണ്ടാവുമോ

അവ പ്രണയം പോലെ തന്നെ
വിരഹവും പകരുന്നതുകൊണ്ടാണോ

ദൂരെ കാത്തുകിടക്കുന്ന കടലിന്റെ
ദാഹത്തിലേക്ക് പുഴ പടരുന്നത്

തെറി

അമ്മയെക്കുറിച്ചുള്ളതാണെങ്കിൽ
വ്രണിതമായ ഒരാത്മാവിന്റെ
മൂകവിലാപത്തെയുളവാക്കും

അച്ഛനെകുറിച്ചുള്ളവ
അഭിമാനക്ഷതം പൂണ്ട
കുറേ ഓർമ്മകളെ ക്ഷണിക്കും

അവൾക്കിട്ടാണെങ്കിൽ
ധ്വജഭംഗം സംഭവിച്ച
കുറേ കാമനകളെ ഹനിക്കും

അവനവനെക്കുറിച്ചു തന്നെയെങ്കിൽ
അന്ത:ക്ഷോഭമടങ്ങാത്ത പൊങ്ങച്ചങ്ങൾ
ബലൂണൂകൾ സൂചി കൊണ്ടിട്ടെന്നവണ്ണം
വയർ പിളർന്നു മരിക്കും

Sunday, December 11, 2011

കാരണങ്ങൾ

പട്ടിണി കിടക്കാത്തതു കൊണ്ടാവണം
എന്റെ കവിതകൾക്കു മൂർച്ചയില്ലാത്തത്

വല്ലാതെ വായിക്കാത്തതു കൊണ്ടാവണം
എന്റെ ഭാഷക്കു നിറം മങ്ങിയ മുഖം

മനസ്സു നിറഞ്ഞു കവിഞ്ഞാലും
എഴുതിക്കളയാത്തതു കൊണ്ടാവണം
എന്റെ വാക്കുകൾ വഴുവഴുക്കുന്നത്.


നിത്യവും കുളിക്കുന്നതു കൊണ്ടാവണം
എന്റെ അക്ഷരങ്ങൾക്കു കറുപ്പു കുറഞ്ഞത്

Saturday, September 24, 2011

പെട്രോൾ

വില കുതിപ്പൂ റോക്കറ്റു പോലവേ
പല നികുതി,പ്രാരബ്ദഭാരവും
നിലവിളിക്കാൻ പോലുമേയാവാതെ
നില തുടർന്നും കണ്ടു നിൽക്കുന്നു നാം

നഗരഗ്രാമ ഭേദങ്ങളില്ലാതെ
നരകജന്മം നീളുന്നു പിന്നെയും

Wednesday, July 20, 2011

ഒരു സന്ധ്യയുടെ ഓർമ്മക്ക്

സന്ധ്യ മൂകം വിളിച്ചുവോ നമ്മളെ
നമ്മൾ നമ്മിൽ പുതഞ്ഞു മയങ്ങവേ
നേർത്തു നേർത്തു പൊലിയും പകലിന്റെ
ദു:ഖ തന്ത്രികൾ മീട്ടിപ്പതുക്കനെ

സന്ധ്യ വന്നു വിളിച്ചുവോ നമ്മളെ
ചിന്തു പാടിയും കുങ്കുമം ചാർത്തിയും
രാഗസങ്കല്പ സംഗീത ധാരയാൽ
കണ്ണു നീരിനാൽ നഷ്ട സ്വപ്നങ്ങളാൽ

എത്രനാൾകൊണ്ടു കണ്ടതാണിന്നു നാം
അന്നു തമ്മിൽ പിരിഞ്ഞതിൻ പിന്നെയായ്
ഓർമ്മയുണ്ടോ സഖി നമ്മളാദ്യം കണ്ട
സന്ധ്യതൻ കവിൾ കുങ്കുമപ്പൂവുകൾ

നിന്റെ ചുണ്ടിലെൻ ചുണ്ടിലെ തീയടർ
ന്നാളി നീറി വിടർന്ന ചെമ്പൂവുകൾ
എന്റെ കാമത്തിൻ പരുഷദംശങ്ങളാൽ
നിന്റെ കാമം തുടിച്ച മൺനോവുകൾ

എത്ര വിഹ്വലം ജീവന്റെ ഭൂമിക
പട്ടുപോകുന്നു തീരെ നിനക്കാതെ
ഓർമ്മയുണ്ടോ അല്ലായ്കിലെന്തിനായ്
ഓർത്തുവക്കണം നമ്മളാ സന്ധ്യകൾ


സന്ധ്യതൂകും മഴപ്പൂക്കൾ ചൂടിയീ
പ്രേമസൈകതം വിട്ടിറങ്ങീടുക
യാത്രയാക്കുകീ സന്ധ്യയെ കൈവിരൽ
വീശി മെല്ലെപ്പിരിഞ്ഞു പോകാമിനി

കണ്ടുമുട്ടുമോ എന്ന ചോദ്യത്തിനായ്
കണ്ടുമുട്ടാതിരിക്കട്ടെ ഉത്തരം
സന്ധ്യ മാഞ്ഞു നിരാഡംബരാംബരം
നീൾമുടിക്കെട്ടൊതുക്കി രാവെത്തിയോ

ദൂരെ വിണ്ണിൻ തമോരാശിയിൽ ശുക്ര
താരകം വന്നുദിക്കുമ്പൊഴൊക്കെയും
നിന്റെയോർമ്മകൾ നീറ്റൂവാനെത്തിടും
നീജ്വലിക്കുമെൻ ബോധപർവ്വങ്ങളിൽ

Saturday, June 25, 2011

തെറി

അമ്മയെക്കുറിച്ചുള്ളതാണെങ്കിൽ
വ്രണിതമായ ഒരാത്മാവിന്റെ
മൂകവിലാപത്തെയുളവാക്കും

അച്ഛനെകുറിച്ചുള്ളവ
അഭിമാനക്ഷതം പൂണ്ട
കുറേ ഓർമ്മകളെ ക്ഷണിക്കും

അവൾക്കിട്ടാണെങ്കിൽ
ധ്വജഭംഗം സംഭവിച്ച
കുറേ കാമനകളെ ഹനിക്കും

അവനവനെക്കുറിച്ചു തന്നെയെങ്കിൽ
അന്ത:ക്ഷോഭമടങ്ങാത്ത പൊങ്ങച്ചങ്ങൾ
ബലൂണൂകൾ സൂചി കൊണ്ടിട്ടെന്നവണ്ണം
വയർ പിളർന്നു മരിക്കും

പുഴയിൽ മഴയെഴുതിയ നോവുകൾ

വേദനയുടെ സംഗീതവും
മരണത്തിന്റെ മുഴക്കവുമായി
പുഴയെ പുൽകുന്ന തുള്ളികൾ
മഴയെഴുതിയ പ്രണയ കവിതകളാണ്

പുഴയോർക്കുന്നുണ്ടാവുമോ
ഇരുണ്ട വിരലുകളാൽ
മഴയെഴുതിയ ആ കവിതകൾ

അവ പ്രണയം പോലെ തന്നെ
വിരഹവും പകരുന്നതുകൊണ്ടാണോ

ദൂരെ കാത്തുകിടക്കുന്ന കടലിന്റെ
ദാഹത്തിലേക്ക് പുഴ പടരുന്നത്